Wednesday, August 11, 2010

നാരകത്തിന്റെ ഇല

സംഭാരത്തിലിട്ട നാരകത്തിന്റെ ഇലയുടെ ഗന്ധമാണ്... ഭിത്തിയില്‍ നിന്ന് ഇറങ്ങി വന്ന് നാസിക അടര്‍ന്നു പോയ സാലഭഞ്ജികയുടെ മേല്‍ ചാരി നിന്ന് കൊണ്ടാണ് അയാള്‍ അത് പറഞ്ഞത്. നാരകത്തിന്റെ ഇലയുടെ  ഗന്ധം എത്ര ശ്രമിച്ചിട്ടും അപ്പോള്‍ ഓര്‍മ വന്നില്ല. എന്തു തരം ഗന്ധമാണത്? അത് വല്ലാത്ത ഒരു ബുദ്ധിമുട്ടായിരുന്നു. എന്താണെന്ന് അറിയാവുന്ന ഒന്നിന്റെ ഗന്ധം ഓര്‍മയില്ലാതെ പോവുന്നത്.




നാരകത്തിന്റെ ഇലയുടെ ഗന്ധം എങ്ങിനെയാണു ദിനേശേട്ടാ എന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അയാളുടെയും സാലഭജ്ഞികയുടെയും കണ്ണുകള്‍ മഞ്ഞ് തരികള്‍ പൊതിഞ്ഞ് അടഞ്ഞിരിക്കുകയായിരുന്നതിനാല്‍ എന്താണ് അയാള്‍ ചിന്തിക്കുന്നതെന്ന് അപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല. ഉം..അയാള്‍ ഒന്ന് മൂളി.



നമ്മിലാരാണ് ഇപ്പോള്‍ പുറത്ത് നില്‍ക്കുന്നത്, ഞാനോ, നീയോ ?



അതും എനിക്കറിയില്ല



ഇവിടെ ഇപ്പോള്‍ ആ ഗന്ധമങ്ങനെ നിറഞ്ഞ് നില്‍ക്കുകയാണ്. എനിക്ക് അത് അറിയാം, നിനക്ക് അത് മനസിലാകുകയില്ല



പക്ഷെ എനിക്ക് ആ ഗന്ധം തീരിച്ചറിയാന്‍ കഴിയുന്നില്ല



പക്ഷെ നീ എന്നെ കാണുന്നുണ്ടല്ലോ



നിങ്ങളുടെ മഞ്ഞ് പൊതിഞ്ഞ കണ്ണുകള്‍ മാത്രം എനിക്ക് കാണാനാകുന്നില്ല



ഹഹ..ശരിയാണ്, ഞാന്‍ നിന്നെ കാണുന്നത് മഞ്ഞില്‍ കൊത്തിയ ശില്പം പോലെയാണ്. ഉരുകിക്കൊണ്ടിരിക്കുകയാണ് നീ...



എനിക്ക് മനസിലാകുന്നില്ല



നീ ഇപ്പോള്‍ സുതാര്യനാണ്, നിന്നിലെ എല്ലാം മഞ്ഞും സ്ഫടികവും പോലെയാണ്



നിങ്ങള്‍ മഞ്ഞിലൂടെ നോക്കുന്നതു കൊണ്ടാകുമോ അങ്ങിനെ..



നിന്നെ മാത്രമല്ല; കാണുന്നതെല്ലാം തെളിഞ്ഞ ചില്ല് പോലെയുണ്ട്, ഹഹഹ...



അയാളുടെ ചിരി അരോചകമായിരുന്നു. സാലഭഞ്ജികയുടെ കഴുത്തില്‍ പിടിച്ച കറുത്ത പായല്‍ കുറെ അയാള്‍ ഇളക്കിയെടുത്ത് നിലത്തേക്കിട്ടു. പായലില്‍ നിന്ന് പൂവന്റേയും പിടയുടേയും തലകള്‍ നിലത്തു വീണ് കൊരുത്തു. ഛര്‍ദ്ദിക്കാനുള്ള ഒരാര്‍ത്തി പൊങ്ങി വന്നത് പിടിച്ച് നിര്ത്തേണ്ടി വന്നു.



ദിനേശനെ കാണാന്‍ നിനക്ക് കഴിയുമെന്ന് ഞാന്‍ വിചാരിച്ചില്ല, സത്യം..



അങ്ങ് എന്തു കൊണ്ടാണ് ഇങ്ങനെ പറയുന്നത്, എനിക്കെല്ലാം കാണാം..



അവനെ കാണുക ആര്‍ക്കും എളുപ്പമല്ല. കണ്ടതില്‍ നിനക്കഭിമാനിക്കാം



അവന്‍ നിന്നെ കാണുന്നത് മറ്റെന്തോ പോലെയാണെന്ന്..ഹഹഹ, എനിക്ക് ചിരി നില്‍ക്കുന്നില്ല, ഹഹഹ.. ആദ്യത്തെ പോത്ത് പറഞ്ഞു.



ആ ചിരിയില്‍ തളര്‍ന്നു പോകുന്ന ഒരു മയക്കം അടക്കി വെച്ചിരുന്നത്..